തൃശൂർ: ക്രിസ്മസ് ആഘോഷത്തിനുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ഇന്നലെ നഗരത്തിലുണ്ടായത് ക്രിസ്മസ് പാച്ചിൽ. ക്രിസ്മസ് തലേന്ന് തൃശൂരിലെ വിപണികളിൽ ഉത്സവാന്തരീക്ഷമായിരുന്നു.
റൗണ്ട് സൗത്ത്, പടിഞ്ഞാറെകോട്ട, പുത്തൻപള്ളി, ശക്തൻ മാർക്കറ്റ്, എം.ജി. റോഡ് തുടങ്ങിയ പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ രാവിലെ മുതൽതന്നെ ഉപഭോക്താക്കളുടെ തിരക്ക് ആരംഭിച്ചു. ക്രിസ്മസ് നക്ഷത്രങ്ങൾ, പുൽക്കൂട് നിർമാണ സാമഗ്രികൾ, അലങ്കാര ലൈറ്റുകൾ, ക്രിസ്മസ് ട്രീ, സാന്താക്ലോസ് വേഷങ്ങൾ, ഗിഫ്റ്റ് ഐറ്റങ്ങൾ എന്നിവയ്ക്കായിരുന്നു ആവശ്യക്കാരേറെ. കുട്ടികളോടൊപ്പം കുടുംബങ്ങൾ വിപണികളിലെത്തിയതോടെ കടകളിൽ ആളുകൾ നിറഞ്ഞു.
ബേക്കറികളിൽ പ്ലം കേക്ക്, വൈൻ കേക്ക്, കുക്കീസ്, മിഠായികൾ എന്നിവയ്ക്കായി വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മുൻകൂർ ഓർഡർ ചെയ്തവരും അവസാനദിവസം ഷോപ്പിംഗിനെത്തിയവരും വിപണിയെ സജീവമാക്കി. ക്രിസ്മസ് കരോൾ ഗാനങ്ങളുടെ മ്യൂസിക്കും നിറമുള്ള ലൈറ്റുകളും ക്രിസ്മസ് തലേന്ന് വിപണികളെ ഉത്സവപ്രതീതിയിലാക്കി.
ശക്തൻ മാർക്കറ്റിലും സ്വകാര്യ കച്ചവടസ്ഥാപനങ്ങളിലും മത്സ്യവില്പനയും ഇറച്ചി, കോഴി, താറാവ് എന്നിവയുടെ വില്പനയും വൻതോതിൽ നടന്നു.
ക്രിസ്മസ് ഫ്രണ്ടിനെ തെരഞ്ഞെടുക്കലും സമ്മാനം നൽകലും പുതിയ ട്രെൻഡായതിനാൽ ഗിഫ്റ്റ് കടകളിലും തിരക്കേറെയായിരുന്നു. വൈകുന്നേരത്തോടെ സ്വരാജ് റൗണ്ട്, എം.ജി. റോഡ്, കിഴക്കേകോട്ട തുടങ്ങി നഗരത്തിലെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. തിരക്കു നിയന്ത്രിക്കുന്നതിനായി ട്രാഫിക് പോലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കവലകളിൽ പോലീസ് സാന്നിധ്യം ശക്തമാക്കി സുരക്ഷ ഉറപ്പാക്കിയിരുന്നു.